Saturday, April 6, 2013

ഈ കണ്ണി കൂടി (1990) : കെ ജി ജോർജ്

"മാസ്റ്റർ" എന്ന് അംഗീകരിക്കപ്പെടുന്ന ഒരു കലാകാരൻറെ "ശ്രദ്ധിക്കപ്പെടാത്ത" രചനകൾ പരിശോധിക്കുന്നതും അതെന്തു കൊണ്ട് സംഭവിച്ചു എന്നും അന്വേഷിക്കുന്നതിനോട് എനിക്ക് വലിയ താൽപര്യം തോന്നിയിട്ടുണ്ട് . ഒരു രചന എന്ത് കൊണ്ട് തള്ളിക്കളയപ്പെട്ടു എന്ന് പഠിക്കുന്നത് പലപ്പോഴും അത് സ്വീകരിക്കുന്ന സമൂഹത്തിൻറെ സ്വഭാവം വെളിപ്പെടുത്തും. എടുത്ത സിനിമകളിൽ എണ്‍പത് ശതമാനവും വിജയിപ്പിച്ചിട്ടുള്ള ഹിച്ച് കൊക്കിൻറെ "മാർണി", "ടോപാസ് " എന്നീ ചിത്രങ്ങളുടെ ദയനീയ പരാജയത്തിൻറെ കാരണം തിരയുന്നത് ആ പ്രേക്ഷകരുടെ പൊതുബോധത്തെ ക്കുറിച്ച് ചിലതെല്ലാം പറഞ്ഞു തരും . മലയാളത്തിൽ കെ ജി ജോർജ് സംവിധാനം ചെയ്ത ഒരു സിനിമ ഇത്തരത്തിൽ എന്നെ ആകർഷിച്ചിട്ടുണ്ട് . 1990 ൽ പുറത്തിറങ്ങിയ "ഈ കണ്ണി കൂടി "യാണ് ഈ ചിത്രം .

പദ്മരാജൻറെയും ഭരതൻറെ യും സിനിമകൾ ആവശ്യത്തിലേറെ ചർച്ച ചെയ്യപ്പെടുമ്പോൾ പലപ്പോഴും കെ ജി ജോർജ് വിസ്മരിക്കപ്പെടാറുണ്ട് . അതിനു കാരണം പൊതു ജനത്തെ തൃപ്തി പ്പെടുത്താൻ Compromise ചെയ്യാൻ തയ്യാറാകാത്ത ഒരു സംവിധായകനായിരുന്നു ജോർജ് എന്നതാണെന്ന് എനിക്ക് തോന്നുന്നു . Compromise ചെയ്യാതെ നില നില്കാൻ പറ്റില്ല എന്നൊരു സാഹചര്യത്തിൽ കക്ഷി സിനിമയിൽ നിന്ന് പിന്മാറുകയും ചെയ്തു .

ജോർജിൻറെ സ്വപ്നാടനം , കോലങ്ങൾ , ഉൾക്കടൽ , യവനിക ഇരകൾ , ആദാമിൻറെ വാരിയെല്ല് , പഞ്ചവടിപ്പാലം തുടങ്ങിയ പല ചിത്രങ്ങളും മലയാളത്തിലെ മികച്ച ശ്രമങ്ങളാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.ഇന്നും വളരെ ഫ്രഷ്‌ ആയൊരു സിനിമയാണ് കെ ജി ജോർജിൻറെ "യവനിക ". ഒരു കുറ്റാന്വേഷണ സിനിമയ്ക്കപ്പുറം ഒരു Character Study കൂടിയാണത്. മലയാള സിനിമയിൽ താര ചിത്രങ്ങളും തമാശപ്പടങ്ങളും ബലം പിടിച്ചു വരുന്ന കാലത്താണ് "ഈ കണ്ണി കൂടി " എന്ന ചിത്രം റിലീസ് ചെയ്യുന്നത് . ഞാനോർകുന്നു മുകേഷ് -ജഗദീഷ് കോമെഡി കൾ നിറഞ്ഞോ ടിയിരുന്ന കാലത്ത് പടം ഒരാഴ്ച പോലും തികച്ചില്ല .
"യവനിക"പോലെ ഒരു കുറ്റാന്വേഷണ സിനിമയും Character Study യുമാണ്‌ "ഈ കണ്ണി കൂടി ". എന്നാൽ ആഖ്യാനത്തിൽ പത്തു വർഷമെങ്കിലും മുൻപിറങ്ങിയ യവനികയുടെ ചെറുപ്പ മൊന്നും ഇതിനില്ല . എങ്കിലും യവനികയെ ക്കാൾ ഉദ്വേഗ ജനകമാണത് , പ്രത്യേകിച്ചും ചിത്രത്തിൻറെ ആദ്യത്തെ പത്ത് മിനിറ്റുകൾ . തികച്ചും , പഴയ , ക്ലാസിക് ആഖ്യാന മാണത്. ദൃശ്യങ്ങളിലൂടെ മാത്രം കഥ പറയുന്ന, ഹിച്ച്കോക്കിന്റെ ഭാഷയിൽ "Pure Cinema " എന്ന് പറയാവുന്ന ശൈലി !


ഒരു പ്രഭാതത്തിൽ , ആലപ്പുഴ ജില്ലയിയിൽ ഗ്രാമപ്രദേശ ത്തുള്ള ഒരു രണ്ടു നില ടെറസ്സ് വീടിൻറെ മുന്നിലാണ് ക്യാമറ ഉദ്വേഗ പൂർവ്വം നിൽക്കുന്നത് . വന്നു പോകുന്ന ഒരാൾ പലതവണ കാളിംഗ് മുഴക്കി, പ്രതികരണ മില്ലാത്തതിനാൽ ഒരു കുറിപ്പെഴുതിയിട്ടു മടങ്ങുന്നു . അയാൾ മടങ്ങുമ്പോൾ വിജനമാകുന്ന വീടിൻറെ പരിസരത്ത് നമ്മൾ നില കൊള്ളുന്നു . വലിയൊരു പറമ്പിൻറെ നടുവിൽ ഒറ്റപ്പെട്ടു നില്ക്കുന്ന വലിയ വീട് ! ആ വീട് ഒരു ശവക്കല്ലറ യാണെന്ന് നമുക്ക് തോന്നും . വീണ്ടും ഒരു സന്ദർശകൻ കൂടി . അയാളും പലതവണ ബെല്ലടിച്ച ശേഷം , വീടിൻറെ ചുറ്റു വട്ടങ്ങളിൽ നടന്ന് പരിശോധിക്കുന്നു . തുറന്നിട്ട ഒരു ജനാലയിലൂടെ അകത്തേയ്ക്ക് നോക്കിയ ശേഷം അയാൾ അടുത്തുള്ള പോലീസ് സ്റ്റെഷനിൽ റിപ്പോർട്ട് ചെയ്യുന്നു .

വളരെ Rigorous and Realistic ആയ പോലീസ് procedures ആണ് സിനിമ പിന്നീട് തുടരുന്നത്. സായികുമാർ ആണ് കുറ്റാന്വേഷകൻ . സാക്ഷി മൊഴികളിലൂടെ ചിത്രം പുരോഗമിക്കുന്നു . കൊല്ലപ്പെട്ടത് കുമുദം എന്ന് പേരുള്ള ഒരു വേശ്യയാണ്. ഒരു വ്യക്തികളെയും കുറിച്ച് മുൻവിധികളില്ലാതെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്‌ . "..

സ്ത്രീപക്ഷ സിനിമകളെ ക്കുറിച്ചും മറ്റും പല ചർച്ചകൾ ഇവിടെ നടക്കുന്നുണ്ട്. "ഇതാ ഫെമിനിസ്റ്റ് പടം" എന്ന് സ്വയം ധരിച്ച് തികച്ചും അശ്രദ്ധ മായി എടുത്ത 22 ഫീമെയ്ൽ കോട്ടയം പോലെയുള്ള സിനിമകൾ ഇവിടെ ഗ്ലോറിഫൈ ചെയ്യപ്പെടുന്നുണ്ട് . ഇത് പറഞ്ഞത് "ഈ കണ്ണി കൂടി " ഒരു സ്ത്രീ പക്ഷ സിനിമയാണെന്ന് പറയാനല്ല .ജോർജ് ഒരിക്കലും അങ്ങനെ ക്ലെയിം ചെയ്തിട്ടുമില്ല (സത്യത്തിൽ ഈ സിനിമയെ പറ്റി ജോർജും മിണ്ടാറില്ല , ജോർജിൻറെ ചരിത്രം മുഴുവൻ പഠിച്ചു വരുന്ന ഒരു ഇൻറർവ്യൂ ക്കാരും ഈ പടത്തെ പറ്റി ഒന്നും ചോദിക്കാറില്ല ). ഒരു Human Being എന്ന നിലയിൽ സ്ത്രീ ജീവിതത്തെ നിരീക്ഷിക്കുകയാണ് താൻ ചെയ്യുന്നതെന്ന് ജോർജ് പറയുന്നു .


വളരെ വ്യക്തിപരമായി പറഞ്ഞാൽ ഞാൻ യവനികയ്ക്ക് മുകളിലാണ് ഈ ചിത്രത്തെ Place ചെയ്യുക . അത് സാങ്കേതിക നിലവാരത്തെ ക്കുറിച്ചും ക്രാഫ്റ്റിനെ ക്കുറിച്ചു മുള്ള ഒരു നിരീക്ഷണമല്ല . നമ്മുടെ നാട്ടിൽ ഒരു വേശ്യ എങ്ങനെ ട്രീറ്റ്‌ ചെയ്യപ്പെടുന്നു എന്നതിൽ നിന്നാണ് എൻറെ ആലോചന തുടങ്ങുന്നത് . ഒരു വേശ്യ പൊതു ബോധത്തിന് മനുഷ്യ ജീവിയല്ല , വെറും "വെടി " യും "സെറ്റ് അപ്പും " ഒക്കെ മാത്രമാണ് . സ്വന്തം അമ്മയും പെങ്ങളും അല്ലാത്തവരൊക്കെ "ചരക്കു "കളാണെന്ന് കരുതുന്നവരിൽ നിന്ന് അതിൽ കൂടുതൽ പ്രതീക്ഷിക്കാൻ പറ്റില്ല . (സത്യത്തിൽ ഈ നിരീക്ഷണത്തിലും എനിക്ക് വിശ്വാസമില്ല . "എൻറെ പെങ്ങളെയൊന്ന് കാണണം . ഉഗ്രൻ ചരക്കാടോ" എന്ന് പറഞ്ഞിരുന്ന ഒരു ക്ലാസ് മേറ്റ് എനിക്കുണ്ടായിരുന്നു !).

വേശ്യയെ സന്ദർശിക്കുന്നവരേയൊന്നും സമൂഹം പിടി കൂടുന്നില്ല . അങ്ങനെ യൊക്കെ കരുതുകയും ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നവരുടെ മുന്നിൽ സമൂഹം ഒരു വേശ്യയെ എങ്ങനെ നിർമ്മി ച്ചെ ടുക്കുന്നു എന്ന് കാണിക്കുന്നതിൻറെ നട്ടെല്ല് കൊണ്ട് മാത്രമാണ് "ഈ കണ്ണി കൂടി " ശ്രദ്ധിക്കപ്പെടെണ്ട സിനിമയാണെന്നു എനിക്ക് തോന്നുന്നത് . തബലിസ്റ്റ് അയ്യപ്പനെ പോലൊരു ആഭാസനായ മനുഷ്യൻറെ പാത്ര ചിത്രീകരണത്തേക്കാൾ ഹ്യൂമൻ element ഈ ചിത്രത്തിനാണു ള്ളത് . (ഗോപിയുടെ പ്രകടനം മറക്കുന്നില്ല ) അയാൾക്ക്‌ ഇത്രയും ജനപ്രീതി ആവശ്യമില്ല . പക്ഷെ ഒരു വേശ്യയുടെ ജീവിതം (ജീവിതവും ) അറിയേണ്ടതുണ്ട് .

ഓരോരുത്തരുടെയും വിവരണങ്ങളിലൂടെ കുമുദം അഥവാ സൂസൻ എന്ന കഥാപാത്രത്തിന്റെ character development ജോർജ് വളരെ convincing ആയി ചിത്രീകരിക്കുന്നുണ്ട്. ചിലയിടങ്ങളിൽ സിനിമ മെലോഡ്രാമയിലെയ്ക്ക് വഴുതുന്നുണ്ട് . Still , the film works ! സിനിമ അവസാനം സൂസനും കുമുദവും ഒരു പോലെ വ്യക്തിത്വം ഉള്ള മനുഷ്യരായിരുന്നു എന്നും അവർക്കും ഇവിടെ ജീവിക്കാൻ അവകാശം ഉണ്ടായിരുന്നു എന്നും സിനിമ തോന്നിപ്പിക്കുന്നുണ്ട് . (സോറി , എനിക്ക് തോന്നി. എന്ന് വച്ചാൽ മുൻപ് തോന്നിയത് ശരിയെന്ന് വീണ്ടും തോന്നി ) വേശ്യയെ ആക്ഷേപിക്കുന്ന സമൂഹം പ്രവർത്തിക്കുന്നത് ഒരു പുനരധിവാസ കേന്ദ്രം പോലെയല്ല , മറിച്ചു , തള്ളയെപ്പോലും വിൽക്കാൻ കിട്ടുമോയെന്നു ആരായുന്നൊരു പിമ്പിനെപ്പോലെയാണ് . അതാണ് ഞാൻ പറഞ്ഞു വന്ന വസ്തുത . അതാണ്‌ വസ്തുത !

ഈ സിനിമ കൂടുതൽ ആളുകൾ കാണണം എന്ന് തോന്നുന്നു . നടീ നടൻ മാർ ഡീസൻറായി അഭിനയിച്ചെന്നു തോന്നി . സസ്പെൻസ് അവസാനം വരെയും maintain ചെയതിട്ടുണ്ട്‌ . (അവസാനത്തോടുക്കുംപോൾ നമ്മുടെ ഫോക്ക സ് അതിലായിരിക്കില്ലെങ്കിലും). കണ്ടിട്ട് അഭിപ്രായം പറയുക . വളരെ കാലത്തിന് ശേഷം ഈ സിനിമ വീണ്ടും കാണാനിടയായത് എഷ്യാനെറ്റ് മൂവീസിലാണ് .

ഈ പടത്തെ കെ ജി ജോർജ് തന്നെ മറന്ന മട്ടാണ് . എന്തായാലും സാമ്പത്തിക വിജയത്തിൻറെ പേരിലായിരിക്കില്ല പിൽകാലത്ത് ഒരു കലാ സൃഷ്ടി ഓർമിക്കപ്പെടുക. മറിച്ച് ഒരു കാലഘട്ടത്തിൻറെ സാംസ്കാരിക ഉല്പന്നം എന്ന നിലയിലായിരിക്കും . അത് കൊണ്ട് പുനർ വായനകൾ ആവശ്യമുണ്ട് !!

മരിയ റോസ്

5 comments:

  1. https://www.youtube.com/watch?v=tl0W9eVm6_Q

    ReplyDelete
  2. അലക്സാണ്ട്റോ ഗോണ്‍സാല്‍വസിന്‍റെ അമറോസ് പെറോസ് വരുന്നതിനും 18 കൊല്ലം മുന്പ് ഒരു മലയാളി സം‌വിധായകന്‍ സമാന രീതിയില്‍ ചിന്തിച്ചിരുന്നു എന്നതു എന്നെ സംബന്ധിച്ച് ഒരു അത്ഭുദമായിരുന്നു.ആ സിനിമയാണു ആദാമിന്‍റെ വാരിയെല്ലു..ഒരു ആക്സിഡന്‍റിനെ മുന്‍ നിര്‍ത്തി പല ജീവിതങ്ങള്‍ പറഞ്ഞു പോകാതെ..ജീവിതത്തിലെ സമാന സംഭവങ്ങളെ കോര്‍ത്തിണക്കി കഥകളെ പറഞ്ഞു പോയ ശൈലി ഒരു പക്ഷേ ഇന്നും പലര്‍ക്കും മനസിലായിട്ടില്ല..
    കെജിയുടെ മറ്റൊരാള്‍ എന്ന സിനിമയും മാനസിക തലങ്ങളെ കീറി മുറിച്ച് കടന്നു പോകുന്നവയാണു..അതു പോലെ ഇരകള്‍..പത്മരാജനും ഭരതനുമൊക്കെ നല്ല സം‌വിധായകരാണെന്നതില്‍ എതിരഭിപ്രായം ഇല്ല..സം‌വിധായകന്‍ സൃഷ്ടാവാണു..ഇല്ലാത്തതിനെ/കാണാത്തതിനെ ഉണ്ടാക്കുന്നവനാണു യഥാര്‍ത്ത സൃഷ്ടാവു..ആ അര്‍ഥത്തില് കെ ജി ഇന്ത്യയിലെ മറ്റേതൊരു സം‌വിധായകനേക്കാളും വലിയ സം‌വിധായകനാണെന്ന് ഞാന്‍ വിലയിരുത്തും..കെ ജി ചെയ്ത പല സിനിമകളുടേയും പ്രസക്തി തെളിവാകുന്നതു 20-30 കൊല്ലങ്ങള്‍ക്ക് ശേഷമാണു..അന്നതു പലര്‍ക്കും മനസിലായിട്ടില്ല ഒരു പരിധി വരെ ഇന്നും ..

    ReplyDelete
    Replies
    1. എനിക്ക് വലിയ നഷ്ടബോധം തോന്നാറുണ്ട് .ജോര്‍ജ് സിവി ബാലകൃഷ്ണന്റെ ക്രൈം നോവല്‍ "മരണം എന്ന് പേരുള്ളവന്‍ " സിനിമയാക്കാന്‍ പരിപാടി ഇട്ടിട്ടു മുടങ്ങി പോയി . ഹിച്ച്കോക്കിന് homage എന്ന നിലയ്ക്കാണ് പുള്ളി ആ പ്രൊജക്റ്റ്‌ കരുതിയിരുന്നത്

      Delete
  3. ആരും ശ്രദ്ധിക്കാതെ പോയ,ചർച്ച ചെയ്യപ്പെടാതെ പോയ ഈ സിനിമയെപ്പറ്റി,ഇതിന്റെ പേരിൽ അംഗീകരിക്കപ്പെടാത്ത കെ.ജി.ജോർജ്ജിനെപ്പറ്റി എനിക്കും നിരാശ തോന്നിയിട്ടുണ്ട്.ഇതേ ദുർവ്വിധിയായിരുന്നു ‘മറ്റൊരാൾ’ എന്ന സിനിമയ്ക്കും.’അമ്മ’ എന്ന വാക്കിന് നമ്മളൊരുപാട് സ്തുതിഗീതങ്ങൾ ചമച്ചിട്ടുണ്ട്.അതേ സമയം അമ്മ എന്ന ഉത്തരവാദിത്തം സ്ത്രീയെ എത്രത്തോളം നിരാലംബയാക്കുന്നുണ്ട്,ദുർബ്ബലയാക്കുന്നുണ്ട് എന്ന അസുഖകരമായ സത്യം നമ്മൾ കാണാൻ വിസമ്മതിക്കുകയാണ് പതിവ്.ജോർജ്ജ് കണ്ണി ചേർക്കുന്നത് ഇവിടെത്തന്നെ.
    വളരെ സന്തോഷം ചിലരെങ്കിലും ഈ സിനിമ ശ്രദ്ധിച്ചുവെന്നറിയുന്നതിൽ.

    ReplyDelete
  4. നന്ദി മരിയ ഈ വിശദമായ കുറിപ്പിന്..ഈ ചിത്രത്തേപ്പറ്റിയും ചില അഭിനേതാക്കളേയും പറ്റി തിരച്ചിലുകൾ ഞങ്ങൾ തുടരുന്നുണ്ട് https://www.facebook.com/groups/m3dbteam/permalink/736490856409501/

    ReplyDelete